ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ബ്രിട്ടന്റെ 10 കോടിയുടെ സ്‌കോളര്‍ഷിപ്പ്

ഉന്നത പഠനരംഗത്തേക്ക് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ 10 കോടിയുടെ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതായി ബ്രിട്ടീഷ് കോണ്‍സലര്‍ ആന്‍ഡ്രു സോപര്‍ അറിയിച്ചു. ബ്രിട്ടന്‍ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. 2012-ല്‍ 39,000 വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്ന് എത്തിയിരുന്നെങ്കില്‍ ഇപ്പോഴത് 30,000 ആയി ചുരുങ്ങി. തിരഞ്ഞെടുക്കപ്പെടുന്ന 260 അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് 370 സ്‌കോളര്‍ഷിപ്പുകളാണ് ഏര്‍പ്പെടുത്തുന്നത്.ഇത്രയേറെ സ്‌കോളര്‍ഷിപ്പുകള്‍ ഒരുമിച്ച് ഇന്ത്യയ്ക്കായി പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടനെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികവുള്ള വിദ്യാര്‍ഥികളെ ബ്രിട്ടനിലെ സര്‍വകാലകളിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കോളര്‍പ്പുകള്‍ എര്‍പ്പെടുത്തുന്നത്.

ബ്രിട്ടിനിലെ അംഗീകൃത യൂണിവേഴ്‌സിറ്റികളിലെ മികച്ച കോഴ്‌സുകളും ജോലിസാധ്യതയും പ്രചരിപ്പിക്കാനായി ഫിബ്രവരി മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ ഏഴുവരെ വിദ്യാഭ്യാസ പ്രദര്‍ശനം താജ് കോറമാന്‍ഡല്‍ ഹോട്ടലില്‍ നടത്തും. ഇംഗ്ലണ്ടില്‍ നിന്നുള്ള 60 യൂണിവേഴ്‌സിറ്റികള്‍ പങ്കെടുക്കും. ലോകത്തെ ഏറ്റവും മികച്ച ആറ് യൂണിവേഴ്‌സിറ്റികളിലെ ആറെണ്ണം ബ്രിട്ടനിലാണ്. ബ്രിട്ടനില്‍ പഠിക്കുകയും അവിടെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്യാം -ആന്‍ഡ്രു സോപര്‍ പറഞ്ഞു.

ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍, ഗവേഷണം, പഠനം, ജോലി സാധ്യത എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൂടുതല്‍ അവബോധമുണ്ടാക്കുകയാണ് വിദ്യാഭ്യാസ പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ബ്രിട്ടനിലെ വിസയും എമിഗ്രേഷന്‍ നടപടിക്രമങ്ങളെല്ലാം ചെന്നൈയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷനില്‍ വെച്ചു തന്നെയാണ് പൂര്‍ത്തീകരിക്കുന്നതെന്ന് ആന്‍ഡ്രു സോപര്‍ പറഞ്ഞു. ബയോടെക്‌നോളജി, എന്‍ജിനീയറിങ്, സയന്‍സ്, മറ്റ് സങ്കേതിക കോഴ്‌സുകള്‍ എന്നിവയില്‍ ഉപരിപഠനം നടത്താണ് ഇന്ത്യയില്‍ നിന്ന് വിദ്യാര്‍ഥികള്‍ ബ്രിട്ടിലെത്തുന്നത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി നാലുലക്ഷം വിദേശ വിദ്യാര്‍ഥികാളാണ് ബ്രിട്ടനിലുള്ളത്. ഇതില്‍ 30,000 പേര്‍ ഇന്ത്യയില്‍ നിന്നാണ്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق