മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപിക, 1887 ഏപ്രിൽ 15-ന് പ്രസിദ്ധീകരണം ആരംഭിച്ചു.
നസ്രാണി ദീപിക എന്നായിരുന്നു ആദ്യ പേര്. നിധീരിക്കൽ മാണിക്കത്തനാരുടെ മുഖ്യ പത്രാധിപത്യത്തിൽ, മാസത്തിൽ രണ്ട് എന്ന കണക്കിലായിരുന്നു പ്രസിദ്ധീകരണം. 1927 ജനുവരി മൂന്നിന്
ദിനപത്രമായി മാറി. 1939 ഒാഗസ്റ്റ് ഒന്നിനാണ് ദീപിക എന്ന പേര് സ്വീകരിച്ചത്.
ദിനപത്രങ്ങളെ ഓർമിക്കാൻ വേറെയും ദിവസങ്ങൾ മാറ്റിവച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ നിർദേശപ്രകാരം എല്ലാ വർഷവും മേയ് 03, ലോക പത്രസ്വാതന്ത്ര്യദിനമായി ആചരിക്കുന്നു. പത്രസ്വാതന്ത്ര്യത്തിനായി പൊരുതുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും യുനെസ്കോ ഏർപ്പെടുത്തിയ
ഗിലർമോ കാനോ പുരസ്കാരം ഈ ദിവസമാണ് വിതരണം ചെയ്യുന്നത്. പ്രസ് കൗണ്സിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സ്വതന്ത്രവും ഉത്തരവാദിത്വപൂർണവുമായ പത്രപ്രവർത്തനത്തിന്റെ സന്ദേശം നൽകാൻ നവംബർ 16 ദേശീയ പത്രസ്വാതന്ത്ര്യദിനമായും ആചരിക്കുന്നു.

കടലാസും അച്ചടിയുമൊക്കെ കണ്ടുപിടിച്ച ചൈനയിലാണ് ലോകത്തിൽ ആദ്യമായി ഒരു പത്രമുണ്ടായതെന്ന് കരുതപ്പെടുന്നു. പീക്കിങ്ങ് ഗസറ്റ് എന്നായിരുന്നു ഇതിന്റെ പേര്. രാജാവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ കടലാസിലെഴുതി ആവശ്യമുള്ളവർക്ക് വിറ്റിരുന്നവരായിരുന്നു ആദ്യത്തെ പത്രപ്രവർത്തകർ. വർത്തമാനങ്ങളറിയാനുള്ള ജനങ്ങളുടെ കൗതുകം വർധിച്ചപ്പോൾ കടലാസിൽ എഴുതിയ കത്തുകൾക്ക് പകരം അവർ അച്ചടിച്ചു തുടങ്ങി. അങ്ങനെയായിരുന്നു പീക്കിംഗ് ഗസറ്റിന്റെ പിറവി.
ബംഗാൾ ഗസറ്റ്-ഇന്ത്യയിലെ ആദ്യ പത്രം
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ആദ്യമായി പ്രസിദ്ധീകരിച്ചത് ഒരു ഇംഗ്ലീഷ് പത്രമായിരുന്നു. 1780 ജനുവരി 29-ന് കൊൽക്കത്തയിൽ നിന്നാരംഭിച്ച ബംഗാൾ ഗസറ്റ്. ‘ദി കൽക്കട്ടാ ജനറൽ അഡ്വൈസർ’ എന്നും ഇതിനു പേരുണ്ടായിരുന്നു. അയർലൻഡുകാരനായ ജെയിംസ് അഗസ്റ്റസ് ഹിക്കിയായിരുന്നു പത്രാധിപരും പ്രസാധകനും. ആഴ്ചയിലൊരിക്കലാണ് പത്രം പ്രസിദ്ധീകരിച്ചിരുന്നത്.
അന്നത്തെ ഗവർണർ ജനറൽ വാറൻ ഹേസ്റ്റിംഗ്സിനെ വിമർശിച്ചതിന്റെ പേരിൽ പത്രാധിപർ ജയിലിലാക്കപ്പെടുകയും പ്രസ് അടച്ചുപൂട്ടുകയും ചെയ്തു. 1780-ൽ ഇന്ത്യാ ഗസറ്റ് എന്ന പത്രവും, 1784-ൽ മൂന്നാമത്തെ പത്രമായ കൽക്കത്താ ഗസറ്റും പുറത്തിറങ്ങി. കൽക്കത്താ ഗസറ്റിന് സർക്കാർ സഹായമുണ്ടായിരുന്നു.
നമ്മുടെ പത്രങ്ങൾ വരുന്നു
ബംഗാൾ ഗസറ്റിൽ നിന്ന് ഉൗർജം ഉൾക്കൊണ്ടുകൊണ്ട് ഇന്ത്യയിൽ ഭാഷാപത്രങ്ങൾ പിറവിയെടുത്തു. കോൽക്കത്തയിൽ നിന്നു ഗംഗാ കിശോർ ഭട്ടാചാര്യ ഇറക്കിയ ബംഗാൾ ഗസറ്റും സെറാന്പൂരിൽ നിന്ന് ബാപ്റ്റിസ്റ്റ് മിഷനറിമാർ പ്രസിദ്ധീകരിച്ച സമാചാർ ദർപ്പണുമായിരുന്നു അവ. രാജാ റാം മോഹൻ റോയ് പേർഷ്യനിൽ തുടങ്ങിയ മീറത്ത് ഉൽ അക്ബർ ഉൾപ്പെടെ പത്രങ്ങളുടെ ഒരു നിരതന്നെ ഉണ്ടായി.
പത്രസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങുകൾ
ബ്രിട്ടീഷ് ഭരണകാലത്ത് പത്രസ്വാതന്ത്ര്യം നിഷേധിക്കുന്ന നിരവധി നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവന്നിരുന്നു. 1889-ലെ പത്രനിയമം, സ്റ്റേറ്റ്സ് പ്രൊട്ടക്ഷൻ ആക്ട്, പ്രിൻസസ് പ്രൊട്ടക്ഷൻ ആക്ട്, ഫോറിൻ റിലേഷൻ ആക്ട് തുടങ്ങി നിരവധി കരിനിയമങ്ങൾ.
വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനു മുന്പ് മുൻകൂട്ടി അനുവാദം വാങ്ങണമെന്ന നിബന്ധന പോലെയുള്ള നിയന്ത്രണങ്ങൾക്കെതിരെ രാജാറാം മോഹൻ റോയിയെ പോലുള്ളവർ നടത്തിയ പ്രതിഷേധം പത്രപ്രവർത്തന ചരിത്രത്തിന്റെ ഭാഗമാണ്. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരെ ഗവണ്മെന്റ് നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് നൂറോളം പത്രങ്ങൾ മൂന്നുമാസത്തോളം പ്രസിദ്ധീകരണം നിർത്തി പ്രതിഷേധിച്ചു.
പത്രങ്ങൾ മലയാളത്തിൽ
1847 ജൂണ് മാസത്തിൽ തലശേരിയിൽ നിന്ന് മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം ജന്മമെടുത്തു. മാസികയായി തുടങ്ങിയ ഇതിനു പിന്നാലെ പശ്ചിമോദയം എന്ന പത്രമാസികയും തുടക്കമിട്ടു. ഹെർമൻ ഗുണ്ടർട്ടായിരുന്നു രണ്ടിന്റെയും രക്ഷകർത്താവ്. ഇവ രണ്ടും കൈകൊണ്ടെഴുതി കല്ലച്ചിൽ അച്ചടിച്ചവയായിരുന്നു.
1848 നവംബർ ഒന്നിന് കോട്ടയത്തെ സിഎംഎസ് പ്രസിൽ നിന്നു പുറത്തിറങ്ങിയ ജ്ഞാനനിക്ഷേപത്തിന് എട്ട് താളുകളുണ്ടായിരുന്നു. 1860-ൽ കൊച്ചിയിൽ നിന്നും ഇംഗ്ലീഷിൽ പുറത്തിറങ്ങിയ വെസ്റ്റേണ് സ്റ്റാർ ആയിരുന്നു കേരളത്തിലെ ആദ്യ വാർത്താപത്രം.
വിദ്യാസംഗ്രഹം അഥവാ കോട്ടയം കോളജ് ക്വാർട്ടർലി (1864), പശ്ചിമ താരക (1864), കേരള പതാക (1870), പശ്ചിമതാരക-കേരള പത്രിക (1878), സന്ദിഷ്ടവാദി (1867), സത്യനാദകാഹളം (1876) തുടങ്ങിയവയും പിൻപേ വന്നവയായിരുന്നു. കേരളത്തിൽ ആദ്യമായി ബ്ലോക്ക് സ്റ്റുഡിയോയിൽ അച്ചടിച്ച വാരികയും ആദ്യത്തെ സചിത്രവാരികയും വർണചിത്രങ്ങൾ പ്രത്യക്ഷപ്പെട്ട വാരികയും സത്യനാദമായിരുന്നു.
കൊച്ചിയിൽ നിന്ന് 1881-ൽ പുറത്തിറങ്ങിയ കേരളമിത്രമായിരുന്നു മലയാളത്തിലെ ആദ്യത്തെ സന്പൂർണ വാർത്താപത്രം. ഇതിന്റെ ആദ്യ പത്രാധിപരായ കണ്ടത്തിൽ വറുഗീസ് മാപ്പിളയാണ് മലയാള മനോരമയുടെ സ്ഥാപകൻ. 1884-ൽ കോഴിക്കോട്ടു നിന്ന് തുടങ്ങിയ കേരളപത്രികയാണ് മലബാറിലെ ആദ്യ വാർത്താപത്രം. ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ ആയിരുന്നു പത്രാധിപർ.
1879-ൽ തുടങ്ങിയ വെസ്റ്റ് കോസ്റ്റ് സ്പെക്ടേറ്റർ എന്ന ഇംഗ്ലീഷ് വാരിക പിന്നീട് മലബാർ സ്പെക്ടേറ്റർ എന്നായി മാറി. 1886-ൽ പൂവാടൻ രാമൻ വക്കീൽ തുടങ്ങിയ കേരള സഞ്ചാരി എന്ന പത്രത്തിന്റെ ആദ്യ പത്രാധിപർ കേസരി എന്ന പേരിൽ പ്രശസ്തനായ വേങ്ങയിൽ കുഞ്ഞിരാമൻ നായർ ആയിരുന്നു. തലശേരിയിൽ നിന്ന് മൂർക്കോത്ത് കുമാരൻ തുടങ്ങിയ മിതവാദി പത്രത്തിൽ പിന്നീട് കേരള സഞ്ചാരി ലയിക്കുകയായിരുന്നു.
മലയാളത്തിന്റെ വെളിച്ചമായി ദീപിക
മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപിക,1887 ഏപ്രിൽ 15-ന് കോട്ടയം മാന്നാനം സെന്റ് ജോസഫ് പ്രസിൽ നിന്നു പുറത്തിറങ്ങി. നസ്രാണി ദീപിക എന്നായിരുന്നു ആദ്യ പേര്. നിധീരിക്കൽ മാണിക്കത്തനാരുടെ മുഖ്യപത്രാധിപത്യത്തിൽ മാസത്തിൽ രണ്ട് എന്ന കണക്കിലായിരുന്നു പ്രസിദ്ധീകരണം. 1927 ജനുവരി മൂന്നിന് ദിനപത്രമായി മാറി.
1939 ഒാഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരണം കോട്ടയത്തേക്ക് മാറ്റിയപ്പോൾ ദീപിക എന്ന പേരിലേക്ക് മാറി. ഇന്റർനെറ്റ് എഡിഷൻ തുടങ്ങിയ ആദ്യ മലയാള ദിനപത്രമാണ് ദീപിക.
ജ്വലിക്കുന്ന ഓർമയായി ‘സ്വദേശാഭിമാനി’
1905 ജനുവരി 19ന് വക്കം അബ്ദുൽ ഖാദർ മൗലവി തുടങ്ങിയ പത്രമായിരുന്നു സ്വദേശാഭിമാനി. ‘ഭയകൗടില്യലോഭങ്ങൾ വളർക്കില്ലൊരു നാടിനെ’ എന്ന മുദ്രാവാക്യത്തിൽ പത്രം ഉറച്ചുനിന്നു. 1906-ൽ കെ. രാമകൃഷ്ണപിള്ള പത്രാധിപരായി എത്തി.
മലയാള പത്രപ്രവർത്തന രംഗത്തിന്റെ ചരിത്രത്തിൽ ധീരതയുടെ പര്യായമായാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അറിയപ്പെടുന്നത്. തിരുവിതാംകൂറിലെ രാജ്യഭരണത്തിനും ദിവാന്റെ ദുർഭരണത്തിനുമെതിരായി ശക്തമായ പത്രാധിപക്കുറിപ്പുകൾ സ്വദേശാഭിമാനിയിൽ എഴുതപ്പെട്ടു.
1910 സെപ്റ്റംബർ 26-ന് പത്രം നിരോധിച്ച് പ്രസ് കണ്ടുകെട്ടി, രാമകൃഷ്ണപിള്ളയെ സർക്കാർ നാടുകടത്തി. വിദേശവാർത്തകൾ ലഭിക്കാൻ റോയിറ്റേഴ്സ് ന്യൂസ് ഏജൻസിയുടെ വരിക്കാരായ ആദ്യ മലയാളപത്രം കൂടിയായിരുന്നു സ്വദേശാഭിമാനി.
കേസരി ബാലകൃഷ്ണപിള്ള എന്ന പോരാളി
1922-ൽ സമദർശി എന്ന പത്രത്തിന്റെ പത്രാധിപരായിരുന്നു കേസരി. വൈക്കം സത്യാഗ്രഹത്തിനിടയിൽ പോലീസ് ഒരു സത്യഗ്രഹിയുടെ കണ്ണിൽ ചുണ്ണാന്പ് എഴുതിയ കിരാത നടപടിയുടെ പേരിൽ ശ്രീമൂലം തിരുനാൾ മഹാരാജാവിനെ അതിരൂക്ഷമായി അദ്ദേഹം വിമർശിച്ചു. 1930-ൽ പുറത്തിറക്കിയ കേസരി പത്രത്തിലൂടെ സ്വേച്ഛാധികാരത്തിനെതിരായും ജനാധിപത്യത്തിനുവേണ്ടിയും ശക്തമായ നിലപാട് സ്വീകരിച്ച ബാലകൃഷ്ണപിള്ള മലയാള പത്രപ്രവർത്തന രംഗത്തിന് പുതിയ വഴി കാണിച്ചുതന്നയാളാണ്.
വളരുന്ന പത്രലോകം
1890 മാർച്ച് 22-ന് മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചു. 1928 ജനുവരി 26-ന് ദിനപത്രമായി മാറി. 1938-ൽ പത്രം കണ്ടുകെട്ടപ്പെട്ടു. 1947 നവംബർ 29-ന് പ്രസിദ്ധീകരണം പുനരാരംഭിച്ചു. 1911-ഫെബ്രുവരി ഒന്നിന് സി.വി. കുഞ്ഞിരാമന്റെ പരിശ്രമത്തിൽ സരസകവി മൂലൂർ പത്രാധിപരായി കേരളകൗമുദി ആനുകാലികമായി പുറത്തിറങ്ങി. 1940-ൽ കേരളകൗമുദി ദിനപത്രമായി. 1915-ൽ ടി.കെ. മാധവൻ ദേശാഭിമാനി എന്ന പത്രം തുടങ്ങി. ചിന്തകനും പ്രക്ഷോഭകാരിയുമായിരുന്ന കെ. അയ്യപ്പൻ 1917-ൽ സഹോദരൻ എന്ന പത്രമാസിക തുടങ്ങി.
സ്വാതന്ത്ര്യസമരത്തിനു ശക്തിപകർന്ന പത്രങ്ങൾ
മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയപ്രസ്ഥാനം ഉണർന്നതോടെ അതിനു ശക്തിപകരാൻ നിരവധി പത്രങ്ങൾ ജന്മം കൊണ്ടു. 1923-ന് കോഴിക്കോട്ടുനിന്ന് കെ.പി. കേശവമേനോൻ പത്രാധിപരായി തുടങ്ങിയ മാതൃഭൂമി ഇന്നും മലയാളത്തിലെ മുൻനിരപത്രങ്ങളിലൊന്നാണ്. 1924-ൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ അമീൻ പത്രം തുടങ്ങി.
യുവഭാരതം, മലയാളരാജ്യം, നവീനകേരളം മഹാത്മാ ഭജേ ഭാരതം, ഭജേ കേരളം നവജീവൻ, പ്രഭാതം, ദീനബന്ധു, എക്സ്പ്രസ്, പൗരശക്തി, ഗോമതി, പൗരശക്തി, ചന്ദ്രിക, കേരള കേസരി തുടങ്ങി നിരവധി പത്രങ്ങൾ അന്നു പ്രചാരത്തിലുണ്ടായിരുന്നു.
വാർത്താ ഏജൻസികൾ
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് (PTI) രാജ്യത്തെ ഏറ്റവും വലിയ വാർത്താ ഏജൻസി .പത്രങ്ങൾക്ക് കൃത്യമായ, പക്ഷംപിടിക്കാത്ത വാർത്തകൾ നൽകാൻ പത്രങ്ങൾ ചേർന്ന് തുടങ്ങിയ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള പിടിഐ, 1947 ഓഗസ്റ്റിൽ സ്ഥാപിതമായി. 1949-ൽ പ്രവർത്തനം തുടങ്ങി. കന്പനി നിയമപ്രകാരം സ്ഥാപിതമായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (UNI) 1956-ൽ സ്ഥാപിക്കപ്പെട്ട് 1959-ൽ പ്രവർത്തനം തുടങ്ങി.
ചേരിചേരാ രാജ്യങ്ങൾ ചേർന്നുണ്ടാക്കിയ വാർത്താ ഏജൻസിയാണ് യൂറോപ്യൻ പ്രസ് ഫോട്ടോ ഏജൻസി, റോയിറ്റേഴ്സ്, അസോസിയേറ്റഡ് പ്രസ് (AP), ഏജൻസി ഫ്രാൻസ് പ്രസ് (AFP), ഏജൻസി ന്യൂസ് ഇന്റർനാഷണൽ(ANI), ഇൻഡോ ഏഷ്യൻ ന്യൂസ് സർവീസ് (IANS) എന്നിവ പത്രങ്ങൾക്ക് വാർത്തകളും ഫോട്ടോകളും നൽകുന്ന അന്താരാഷ്ട്ര വാർത്താ ഏജൻസികളിൽ ചിലതാണ്.
ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (INS)
പത്രസ്വാതന്ത്ര്യം സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനും 1939-ൽ സ്ഥാപിതമായ സ്വതന്ത്ര സ്ഥാപനം. ന്യൂഡൽഹിയാണ് ആസ്ഥാനം. അച്ചടി മാധ്യമങ്ങളുടെ ഉടമകൾ, പ്രസാധകർ, നടത്തിപ്പുകാർ എന്നിവർ അംഗങ്ങൾ.
പത്രങ്ങളുടെ കുതിപ്പും കിതപ്പും
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം നിരവധി പത്രങ്ങൾ ഉയർന്നുവന്നു. മലയാള രാജ്യം, തൃശൂർ എക്സ്പ്രസ് തുടങ്ങി നിരവധി പത്രങ്ങൾ പിടിച്ചു നിൽക്കാൻ കഴിയാതെ പ്രസിദ്ധീകരണം നിർത്തി. മാധ്യമം, ദേശാഭിമാനി, ജനയുഗം, വീക്ഷണം, ജന്മഭൂമി, സിറാജ്, മംഗളം, വർത്തമാനം, തേജസ്, ചന്ദ്രിക, മെട്രോവാർത്ത, പുണ്യഭൂമി, സദ്വാർത്ത, ഈ നാട്, വിപ്ലവം, ലീഗ് ടൈംസ് തുടങ്ങിയ പത്രങ്ങൾ ഈ കാലത്തു തുടങ്ങിയെങ്കിലും ചിലരെങ്കിലും അകാലത്തിൽ അവസാനിച്ചു.
ഇന്നത്തെ പത്രങ്ങൾ
ദീപിക, മലയാള മനോരമ, മാതൃഭൂമി, ചന്ദ്രിക, ദേശാഭിമാനി, ജനയുഗം, വീക്ഷണം, ജന്മഭൂമി,കേരള കൗമുദി, മാധ്യമം, മംഗളം, സിറാജ്, സുപ്രഭാതം, വർത്തമാനം തുടങ്ങിയവയാണ് ഇന്ന് മലയാളത്തിലിറങ്ങുന്ന പ്രധാന ദിനപത്രങ്ങൾ. രാഷ്ട്രദീപിക, ഫ്ളാഷ് ജനറൽ എന്നീ സായാഹ്ന പത്രങ്ങളും പുറത്തിറങ്ങുന്നു.
റേഡിയോയും ടെലിവിഷനും എത്തിയപ്പോൾ പത്രങ്ങളുടെ കാലം കഴിഞ്ഞുവെന്ന് പലരും വിധിയെഴുതി. പിന്നീട് കംപ്യൂട്ടറും ഇന്റർനെറ്റും നവ മാധ്യമങ്ങളും ഭീഷണിയായി കാണപ്പെട്ടു. ഓണ്ലൈൻ എഡിഷനുകളും ഇ-പത്രങ്ങളുമൊക്കെയായി പത്രങ്ങളും രൂപം മാറുകയാണ്. ഭാവിയിലും പത്രം ഏതെങ്കിലുമൊരു രൂപത്തിൽ നമ്മുടെ മിത്രമായിരിക്കുമെന്നതിൽ സംശയമില്ല.

പ്രചാരത്തിൽ മുന്പിൽ ഇവർ
ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ (ABC) കണക്കുപ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള ഹിന്ദി പത്രം ദൈനിക് ഭാസ്കറും (ഭോപ്പാൽ, ഹിന്ദി) ഇംഗ്ലീഷ് പത്രം ദ ടൈംസ് ഓഫ് ഇന്ത്യയുമാണ് (മുംബൈ, ഇംഗ്ലീഷ്).
ലോകത്തിലെ രണ്ടാമത്തെ വലിയ ദിനപത്ര വിപണിയാണ് ഇന്ത്യ. 240 ദശലക്ഷം പത്രങ്ങൾ ഒരു ദിവസം ഇറങ്ങുന്നു. ഹിന്ദിയിലാണ് കൂടുതൽ.
ഇവയെ അറിയുക
രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്സ് ഫോർ ഇന്ത്യ (RNI)
വർത്തമാനപത്രങ്ങളുടെ രജിസ്ട്രേഷൻ, പേരുകൾ പരിശോധിച്ച് സാധൂകരണം, പത്രങ്ങളുടെ പ്രചാരത്തേക്കുറിച്ചുള്ള അവകാശവാദങ്ങൾ പരിശോധിക്കുക എന്നിവയ്ക്കായി പ്രവർത്തിക്കുന്നു. കേന്ദ്രസർക്കാരിന്റെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലാണ് ഒാഫീസ് പ്രവർത്തിക്കുന്നത്.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB)
സർക്കാരിന്റെ നയങ്ങൾ, പദ്ധതികൾ, വികസന പദ്ധതികൾ എന്നിവ മാധ്യമങ്ങൾക്ക് നൽകുകയും മാധ്യമങ്ങൾക്കും സർക്കാരിനും ഇടയിലുള്ള പാലമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
പിആർബി ആക്ട് 1867
പത്രങ്ങളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടു കൊണ്ടുവന്ന ആദ്യനിയമം.
എബിസി
പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും പ്രചാരം ഓഡിറ്റ് ചെയ്ത സർട്ടിഫിക്കറ്റ് നൽകുന്ന സംഘടന. മുംബൈ ആണ് ആസ്ഥാനം.
പ്രസ് കൗണ്സിൽ ഓഫ് ഇന്ത്യ
പത്രസ്വാതന്ത്ര്യവും നിലാരവും സംരക്ഷിക്കുവാനായി നിയമപരമായി രൂപംകൊടുത്ത അർധ ജുഡീഷ്യൽ അധികാരമുള്ള സ്വയംഭരണ സ്ഥാപനം. ഒരു റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജിയും 28 അംഗങ്ങളും ചേർന്നതാണ് കൗണ്സിൽ. 20 അംഗങ്ങൾ പത്രമാധ്യമങ്ങളിൽ നിന്നും മൂന്നു പേർ ലോക്സഭാംഗങ്ങൾ, രണ്ടു പേർ രാജ്യസഭയിൽ നിന്ന്, ബാക്കിയുള്ളവർ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ, ബാർ കൗണ്സിൽ, സാഹിത്യ അക്കാദമി എന്നിവയെ പ്രതിനിധീകരിക്കുന്നു.

പത്രത്തെ അറിയാം
മാധ്യമരംഗത്തേക്കു കടന്നുവരാൻ താത്പര്യമുള്ള കൂട്ടുകാർ ഉണ്ടാകുമല്ലോ? ഇതിനായി പത്രത്തെയും, പത്രപ്രവർത്തനത്തെയും സംബന്ധിച്ച ചില സാങ്കേതിക നാമങ്ങളും പ്രവർത്തനങ്ങളും മനസിലാക്കുന്നത് നന്നായിരിക്കും. ഇതിനായി ഇന്നത്തെ പത്രം കയ്യിലെടുത്തു വായിച്ചു തുടങ്ങുക.
മാസ്റ്റ് ഹെഡ്
നിങ്ങൾ വായിക്കുന്ന പത്രത്തിന്റെ പേര് നോക്കുക. ഉദാഹരണത്തിന് ‘ദീപിക’ പത്രമാണ് നിങ്ങൾ വായിക്കുന്നതെങ്കിൽ ഏറ്റവും മുകളിലായി പത്രത്തിന്റെ പേര് വലിപ്പത്തിൽ അച്ചടിച്ചിട്ടുള്ളത് ശ്രദ്ധിച്ചിട്ടില്ലേ. ഇതിന്റെ സാങ്കേതിക നാമമാണ് മാസ്റ്റ് ഹെഡ്. ഓരോ പത്രത്തിന്റെയും മാസ്റ്റ്ഹെഡിന് പ്രത്യേകമായ രൂപകൽപനയുണ്ടാകും. കൂടാതെ പ്രത്യേക ചിഹ്നങ്ങൾ, പത്രം തുടങ്ങിയ വർഷം തുടങ്ങിയവ മാസ്റ്റ് ഹെഡിന്റെ ഭാഗമാക്കാറുണ്ട്.
ന്യൂസ് സ്റ്റോറി
വാർത്ത (ന്യൂസ്) എന്നു നമ്മൾ പറയുന്ന വാക്കിന് പത്രപ്രവർത്തകർ ന്യൂസ് സ്റ്റോറി അല്ലെങ്കിൽ സ്റ്റോറി എന്നാണു പറയുക.
ലീഡ് സ്റ്റോറി
ഓരോ ദിവസത്തെയും പത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്തയുണ്ടാകും. ഇതിനെ ലീഡ് സ്റ്റോറി എന്നു വിളിക്കാം. പത്രത്തിലെ മെയിൻ ന്യൂസ് എന്നു പറയുന്നതാണിത്.
എക്സ്ക്ലൂസീവും സ്കൂപ്പും
എക്സ്ക്ലൂസീവ് എന്ന് എഴുതി വരുന്ന വാർത്തകൾ കൂട്ടുകാർ കണ്ടിട്ടുണ്ടാകും. ഒരു പത്രത്തിനു മാത്രമായി ലഭിക്കുന്ന ഇത്തരം വാർത്തയാണ് എക്സ്ക്ലൂസീവ്. വലിയ പ്രാധാന്യമുള്ള വാർത്തകൾ, ഒരു പത്രത്തിന് അല്ലെങ്കിൽ പത്രക്കാരന് ലഭിച്ചാൽ അതിനെ സ്കൂപ്പ് എന്ന് പറയാം.
ഡേറ്റ് ലൈൻ
വാർത്തകൾ തുടങ്ങുന്ന സ്ഥലത്ത് ഒരു സ്ഥലത്തിന്റെ പേര് കൂട്ടുകാർ ശ്രദ്ധിക്കുക. വാർത്ത റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലത്തിനു നൽകുന്ന സാങ്കേതികനാമമാണ് ഡേറ്റ് ലൈൻ .പണ്ട് സ്ഥലത്തിനൊപ്പം തീയതിയും ചേർത്തിരുന്നതിനാലാണ് പേര് വന്നത്.
ഹെഡ് ലൈൻ
വാർത്തയുടെ തലക്കെട്ടിനെയാണ് ഹെഡ്ലൈൻ എന്നു പറയുന്നത്. തലക്കെട്ടിനു താഴെ വരുന്ന വാർത്തയുടെ ഭാഗത്തെ ബോഡി ടെക്സ്റ്റ് എന്നും വാർത്തയുടെ തുടക്കത്തെ അല്ലെങ്കിൽ ആദ്യ വാചകത്തെ ഇൻട്രോ എന്നും പറയുന്നു.
സബ്ലൈൻ, സ്ട്രാപ് ലൈൻ
വാർത്തയുടെ തലക്കെട്ടിനു താഴെയോ മുകളിലോ ആയി നൽകുന്ന ലഘു തലക്കെട്ടുകളാണിവ. തലക്കെട്ടിനേക്കാൾ കുറച്ചുകൂടി കാര്യങ്ങൾ അതിലുണ്ടാകും. തലക്കെട്ടിനു മുകളിൽ നൽകിയാൽ സ്ട്രാപ്ലൈനും താഴെ വന്നാൽ സബ് ഹെഡിംഗും ആകും.
ബൈലൈൻ
വാർത്തയുടെ തുടക്കത്തിൽ ചിലപ്പോൾ അത് എഴുതിയ ആളുടെ പേര് നൽകിയിട്ടുണ്ടാകും. ഇതാണു ബൈലൈൻ. പ്രത്യേകതകളുള്ള സവിശേഷ വാർത്തകൾ നൽകുന്നവർക്ക് ബൈലൈൻ നൽകുന്പോൾ അല്ലാത്തവയിൽ സ്വന്തം ലേഖകൻ എന്നാവും ചേർത്തിരിക്കുക.
ഹൈലൈറ്റ്
തലക്കെട്ടിലും സബ് ഹെഡിംഗിലും നൽകുന്ന വാർത്തയുടെ പ്രധാന ഭാഗങ്ങൾ കൂടാതെ അതേ വാർത്തയിലെ മറ്റൊരു ഭാഗം പ്രാധാന്യത്തോടെ എടുത്തു കാണിക്കാൻ ഹൈലൈറ്റ് ഉപയോഗിക്കുന്നു. വാർത്തയുടെയും അക്ഷരങ്ങളുടെയും തലക്കെട്ടിലെ അക്ഷരങ്ങളുടെയും വലിപ്പത്തിനിടയിലായിരിക്കും ഹൈലൈറ്റിന്റെ വലിപ്പം.
ക്രെഡിറ്റ് ലൈൻ
വാർത്ത എഴുതുന്നവർക്ക് ബൈലൈൻ നൽകുന്നതുപോലെ ഫോട്ടോകൾ സംഭാവന ചെയ്തവരുടെ പേരു നൽകുന്നതാണ് ക്രെഡിറ്റ് ലൈൻ.
ഡെഡ് ലൈൻ
പത്രപ്രവർത്തകർ പത്രം അച്ചടിക്കുന്നതിനു നിശ്ചിതസമയത്തിനു മുൻപ് വാർത്തകൾ നൽകിയാലേ അവ പത്രത്തിൽ ഉൾപ്പെടുത്താനാവൂ. ഈ സമയപരിധിയെ പത്രഭാഷയിൽ ഡെഡ്ലൈൻ എന്നു പറയുന്നു.
ന്യൂസ് ബ്രേക്ക്
പിറ്റേ ദിവസം പ്രസിദ്ധീകരിക്കാനുള്ള പത്രത്തിന്റെ രൂപകൽപ്പന കഴിഞ്ഞ ശേഷം ഏറെ പ്രാധാന്യമുള്ള ഒരു സംഭവവികാസമുണ്ടായാൽ അതുൾപ്പെടുത്തി പുതിയ രൂപത്തിൽ പത്രമിറക്കണം. ഇത്തരം സംഭവങ്ങൾ പത്രത്തിന്റെ ന്യൂസ് ബ്രേക്കാണ്. വാർത്താ ടെലിവിഷൻ ചാനലുകളിൽ കാണാറുള്ള ബ്രേക്കിംഗ് ന്യൂസ് ഓർക്കുക.
ലേ ഒൗട്ട്
ഒരു പത്രത്തിൽ ലഭ്യമായ സ്ഥലത്ത് പരമാവധി വാർത്തകൾ ഭംഗിയിലും എളുപ്പം വായിക്കാവുന്ന വിധത്തിലും രൂപകൽപന ചെയ്യുന്നതിനാണ് ഈ പദം ഉപയോഗിക്കുന്നത്. ലഭ്യമായ സ്ഥലമറിയാൻ പത്രത്തിന്റെ ഡമ്മി രൂപം ഉണ്ടാകും. ഇതിൽ പരസ്യങ്ങൾ ഉൾപ്പെടുത്തിയ ശേഷമുള്ള സ്ഥലത്താണ് വാർത്തകൾ നിരത്തുന്നത്.
ബ്രോഡ് ഷീറ്റ്, ടാബ്ലോയിഡ്
സാധാരണ നമ്മൾ വായിക്കുന്ന പത്രത്തിന്റെ ഒരുപേജിന്റെ വലിപ്പമാണ് ബ്രോഡ്ഷീറ്റ്. എട്ട് കോളങ്ങളാണ് ഈ പേജിലുണ്ടാവുക. ബ്രോഡ് ഷീറ്റ് കുറുകെ പകുതിയായി മടക്കിയാൽ കിട്ടുന്ന വലിപ്പമാണ് ടാബ്ലോയിഡ്.

ഇനിയുമുണ്ട് വാക്കുകൾ നിരവധി
നമ്മൾ വായിക്കുന്ന പത്രങ്ങളുടെ അക്ഷരങ്ങളുടെ രൂപത്തിൽ വ്യത്യാസമുണ്ടല്ലോ ? ഫോണ്ട് എന്നു വിളിക്കപ്പെടുന്ന ഇവ അക്ഷരങ്ങൾക്ക് ആകർഷണം നൽകുന്നു. അക്ഷരങ്ങളുടെ വലിപ്പത്തെ സൂചിപ്പിക്കാൻ പോയിന്റ് എന്ന വാക്കാണ് ഉപയോഗിക്കുന്നത്. പത്രത്തിന്റെ ഒരു പേജിനെ വായന എളുപ്പമാക്കാൻ കോളങ്ങളായി തരംതിരിക്കുന്നു.
വാർത്തകളുടെ തലക്കെട്ടുകളുടെ തട്ടുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന പദമാണ് ഡെക്ക് .രണ്ട് കോളങ്ങളുടെ ഇടയിലെ ചെറിയ വിടവിനെ ഗ്രിഡ് എന്നു പറയും. പെട്ടിയുടെ ആകൃതിയിലുള്ള കോളത്തിൽ വാർത്ത കൊടുത്താൽ അത് ബോക്സ് സ്റ്റോറിയായി.
കാർട്ടൂണുകൾ കാരിക്കേച്ചറുകൾ
സമകാലിക സംഭവങ്ങളെ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന കാർട്ടൂണുകൾ പത്രത്തിന്റെ അവിഭാജ്യ ഘടകമാണ്. കാരിക്കേച്ചറുകൾക്ക് ഹാസ്യം തന്നെയാണ് ഭാവം. കാരിക്കേച്ചറിൽ ഒരു വ്യക്തിയുടെ വിവരണത്തിന് പ്രാധാന്യം നൽകുന്നു. അയാളുടെ രൂപവും ഭാവവും, വ്യക്തിത്വവും കൂടുതൽ വ്യക്തതയോടെ കാരിക്കേച്ചറിൽ കാണപ്പെടുന്നു.
എഡിറ്റോറിയൽ പേജ്
ഒരു പത്രത്തിന്റെ ഏറ്റവും പ്രധാന പേജാണിത്. എഡിറ്റോറിയൽ (മുഖപ്രസംഗം) ഈ പേജിലാണ് വരുന്നത്. ലീഡർ പേജ് എന്നും ഇതിന് പേരുണ്ട്. സമകാലിക പ്രശ്നങ്ങളിൽ പത്രത്തിന്റെ കാഴ്ചപ്പാട് എന്താണെന്ന് മുഖപ്രസംഗം വ്യക്തമാക്കുന്നു. എഡിറ്റ് പേജിൽ ഈടുറ്റ മറ്റു ലേഖനങ്ങളും ഉൾപ്പെടുത്തുന്നു. പ്രമുഖ വ്യക്തികളുടെ കോളമെഴുത്ത്, പത്രാധിപർക്ക് വായനക്കാർ എഴുതുന്ന കത്തുകൾ എന്നിവയും എഡിറ്റോറിയൽ പേജിൽ സ്ഥാനം പിടിക്കുന്നു.
പരസ്യങ്ങൾ, ഇംപ്രിന്റ്
പത്രങ്ങളുടെ മുഖ്യവരുമാന മാർഗം പരസ്യങ്ങളാണ്. നമ്മൾ പത്രത്തിനു നൽകുന്ന വില അവയുടെ ഉത്പാദനച്ചിലവുമായി താരതമ്യം ചെയ്യുന്പോൾ തീരെ കുറവാണ്. പത്രം വായിച്ച് അവസാന പേജിലെത്തുന്പോൾ ഏറ്റവും താഴെയായി ഇംഗ്ലീഷിൽ അടിച്ചിരിക്കുന്ന വരിയാണ് ഇംപ്രിന്റ്. ഈ വരിയിൽ പത്രത്തിന്റെ പത്രാധിപർ, അച്ചടിക്കുന്നയാൾ, പ്രസാധകൻ എന്നീ വിവരങ്ങൾക്കൊപ്പം പത്രത്തിന്റെ അഡ്രസ്സ്, ഫോണ് നന്പർ, ഇ-മെയിൽ വിലാസം എന്നിവയുണ്ടാകും ഈ വിവരങ്ങൾ നൽകേണ്ടത് നിയമപരമായ ബാധ്യതയാണ്.
ലേഖകരും എഡിറ്റർമാരും
വാർത്തകൾ ശേഖരിച്ച്, എഡിറ്റ് ചെയ്ത് പേജുകളിൽ വിന്യസിച്ച് അച്ചടിച്ച്, വിതരണം ചെയ്യുന്ന ഒരു ദിവസം നീളുന്ന പ്രക്രിയയാണ് പത്രത്തിന്റെ പിറവിയിലുള്ളത്. വാർത്ത ശേഖരിക്കുന്നവരെ ലേഖകർ എന്നും വാർത്തകളെ ഉചിതരൂപത്തിലാക്കുന്നവരെ എഡിറ്റർമാർ എന്നും വിളിക്കുന്നു.
റിപ്പോർട്ടർമാർ ന്യൂസ് ബ്യൂറോകളിലും എഡിറ്റർമാർ ന്യൂസ് ഡെസ്ക്കിലും ജോലി ചെയ്യുന്നു. പത്രപ്രവർത്തകരുടെ കേന്ദ്രമാണ് പ്രസ്ക്ലബുകൾ. വാർത്താ സമ്മേളനങ്ങൾ മിക്കവയും ഇവിടെ നടത്തപ്പെടുന്നു. കൂടാതെ പൊതുജനങ്ങൾക്ക് വാർത്തകൾ നിക്ഷേപിക്കുന്നതിന് ഓരോ പത്രത്തിനും ന്യൂസ് ബോക്സുകൾ ഉണ്ടാകും.
വാർത്താ ശേഖരണത്തിലും രൂപകൽപനയിലും അച്ചടിയിലും ഏറ്റവും പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനാൽ മനോഹരമായ രൂപകൽപ്പനയുമായി ഏറ്റവും പുതിയ വാർത്തകളുമായി കണികണ്ടുണരാൻ പത്രം രാവിലെ നമ്മുടെ മുന്പിലെത്തുന്നു. അതു നമുക്ക് കൃത്യമായി എത്തിച്ചുതരുന്ന പത്രഏജന്റുമാരും അങ്ങനെ വർത്തമാനപത്രത്തിന്റെ ഭാഗമാകുന്നു.
ഡോ. സാബിൻ ജോർജ്, Deepika