പതിനഞ്ചിനല്ല, എട്ടാം ക്ലാസുകാര്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ പോകണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളില്‍ പോകേണ്ടിവരും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതു സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ എട്ടാം ക്ലാസുകാര്‍ പതിനഞ്ചാം തീയതി മുതല്‍ സ്‌കൂളുകളില്‍ പോകണം എന്നായിരുന്നു തീരുമാനം. എന്നാല്‍, അധ്യായനം ആരംഭിച്ചശേഷം സ്‌കൂളുകളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ എട്ടാം ക്ലാസുകളും തുറക്കണമെന്ന് ശുപാര്‍ശ നല്‍കിയത്. 

വിദ്യാര്‍ഥികളുടെ പഠനനേട്ടവും അധ്യയന സാഹചര്യവും വിലയിരുത്താനായി നടത്തുന്ന നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ ഈ മാസം പന്ത്രണ്ടിന് നടക്കുന്ന സാഹചര്യത്തിലാണ് മുന്‍തീരുമാനം തിരുത്താന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയതെന്നാണ് അറിയുന്നത്. 3, 5, 8 ക്ലാസ്സുകള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ്  മന്ത്രാലയത്തിന്റെ സര്‍വേ. ക്ലാസ്സുകള്‍ തുടങ്ങാന്‍ വൈകിയാല്‍ കേരളം മാനവവിഭശേഷി മന്ത്രാലയത്തിന്റെ ദേശീയ തലത്തിലുള്ള സര്‍വേയില്‍ നിന്നും പുറന്തള്ളപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് എട്ടാം ക്ലാസ് നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചത്. 

ഒന്ന് മുതല്‍ ഏഴ് വരെയും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബര്‍ ഒന്നിന് ആരംഭിച്ചത്. ഈ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ പത്തൊന്‍പത് മാസത്തിനുശേഷമായിരിക്കും എട്ടാം ക്ലാസുകാര്‍ വീണ്ടും സ്‌കൂളുകളില്‍ എത്തുക. അതേസമയം ഒന്‍പതാം ക്ലാസ്, പ്ലസ്‌വണ്‍ ക്ലാസുകള്‍ പതിനഞ്ചിന് മാത്രമേ തുറക്കുകയുള്ളൂ.

സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള റെഗുലര്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നവംബര്‍ 15 ന് ആരംഭിക്കാന്‍ തീരുമാനിച്ച  ക്ലാസുകള്‍ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ കണക്കിലെടുത്ത് നേരത്തെ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്ലസ് വണ്‍,  ഒമ്പത് ക്ലാസുകള്‍ പതിനഞ്ച് മുതല്‍ തന്നെ ആരംഭിക്കും.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق