ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ രൂപീകരിച്ച പ്രത്യേക സെൽ വിദ്യാഭ്യാസ ഓഫിസർമാർക്കായി സംഘടിപ്പിച്ച ശിൽപശാലയിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്. ശുപാർശകൾ വൈകാതെ സർക്കാരിനു സമർപ്പിക്കും.
മുനിസിപ്പൽ പരിധിയിലുള്ള സ്കൂളുകൾ തൊട്ടടുത്ത ബ്ലോക്ക് കേന്ദ്രീകരിച്ചുള്ള എസ്ഇഒയുടെ പരിധിയിലാകും.അധ്യാപകർ മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വരെയുള്ള തസ്തികകളുടെ ശ്രേണീക്രമീകരണവും ചുമതലകളുടെ ക്രോഡീകരണവും പ്രത്യേക സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. സ്ഥാനക്കയറ്റ തസ്തിക സംബന്ധിച്ച മാപ്പിങ്ങും ഇതിന്റെ ഭാഗമാണ്.
ഏകീകരണം ജൂണിൽ പ്രാബല്യത്തിൽ വരുത്താൻ ലക്ഷ്യമിട്ടാണു നടപടികൾ. ഏകീകൃത വകുപ്പിനായി സ്പെഷൽ റൂൾസ്, കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ (കെഇആർ) ഭേദഗതി, തസ്തികകൾ തുടങ്ങിയവ സംബന്ധിച്ച പരിശോധനയും പുരോഗമിക്കുന്നു. നിലവിൽ ഡയറക്ടറേറ്റ് തലത്തിൽ മാത്രം നടത്തുന്ന അക്കാദമിക് മേൽനോട്ടം എസ്ഇഒ തലം മുതൽ നടപ്പാക്കാനും ധാരണയായി.നേരത്തേ പൊതുവിദ്യാഭ്യാസ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് എജ്യുക്കേഷൻ (ഡിജിഇ) രൂപീകരിച്ചിരുന്നു. ഹൈസ്കൂളും ഹയർ സെക്കൻഡറി സ്കൂളും ഒന്നിച്ചുള്ളിടങ്ങളിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പലിനെ സ്ഥാപന മേധാവിയായി നിശ്ചയിച്ചിരുന്നു. ഹൈസ്കൂൾ പ്രഥമാധ്യാപക തസ്തിക വൈസ് പ്രിൻസിപ്പൽ എന്നാക്കി മാറ്റുകയും ചെയ്തു.