കുട്ടികൾക്ക് ഒഴിവുദിവസങ്ങൾ തിരിച്ചുനൽകുക: വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.മാധവൻ
സംസ്ഥാനത്ത് സ്കൂൾ പ്രവൃത്തിദിനങ്ങൾ 210 ആയി ഉയർത്തിയതിനും ശനിയാഴ്ചകളിൽ സ്കൂളുകൾ തുറക്കുന്നതിനും എതിരെ രൂക്ഷ വിമർശനവുമായി സാഹിത്യകാരൻ എൻ.എസ്.മാധവൻ. കുട്ടികാലത്തെ പഠനത്തിന്റെ മുഴുവൻ കുത്തക സ്കൂളുകളാണെന്ന അബദ്ധധാരണയിലാണു നമ്മുടെ വിദ്യാഭ്യാസവകുപ്പെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഏപ്രിലിൽ അടക്കം സ്കൂളുകൾ പ്രവർത്തിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് അദ്ദേഹം ട്വിറ്ററിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. കുട്ടികൾക്ക് ഒഴിവുദിവസങ്ങൾ തിരിച്ചുനൽകണമെന്നും അവരുടെ ബാല്യങ്ങൾ കവർച്ച
ചെയ്യരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എൻ. എസ്.മാധവന്റെ ട്വിറ്റർ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
“കുട്ടികാലത്തെ പഠനത്തിന്റെ മുഴുവൻ കുത്തക സ്കൂളുകളാണെന്ന അബദ്ധധാരണയിലാണു നമ്മുടെ വിദ്യാഭ്യാസവകുപ്പ്. പല ശനിയാഴ്ചകളിലും സ്കൂൾ തുറന്നും വേനലവധി ചുരുക്കിയും 210 പഠനദിവസങ്ങൾ കണ്ടെത്തുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാൽ വളരുന്ന പ്രായത്തിൽ ഒഴിവുസമയങ്ങളിൽ ആർജ്ജിക്കുന്ന അറിവ് വളരെ പ്രധാനമാണ്. അപ്പോഴാണു കളിയിൽ പ്രാവിണ്യം നേടുന്നതും വായിച്ച് വലുതാകുന്നതും. ഉശിരില്ലാത്ത കുട്ടികളെ സൃഷ്ടിക്കാനുള്ളതല്ല സ്കൂളുകൾ.
പരിഷ്കൃത രാജ്യങ്ങളിലെ പഠനദിവസങ്ങൾ ചില ഉദാഹരണങ്ങളിലൂടെ.
യു കെ – 190, യു എസ് – 160-180
ഫ്രാൻസ് – 144 (ആഴ്ചയിൽ 4 ദിവസം)
ജപ്പാനിൽ 210 – അതിൽ നല്ലൊരു ഭാഗം പാഠ്യേതര വിഷയങ്ങൾക്കും ഫീൽഡ് ട്രിപ്പുകൾക്കും. വിദ്യാഭ്യാസ വകുപ്പ്
കുട്ടികൾക്ക് ഒഴിവുദിവസങ്ങൾ തിരിച്ചുനൽകുക. അവരുടെ ബാല്യങ്ങൾ കവർച്ച ചെയ്യാതിരിക്കുക. പഠനം സ്കൂളുകളിൽ മാത്രമല്ല നടക്കുന്നത്..” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.